ഇസ്രായേൽ-ഹമാസ് യുദ്ധം 21-ാം ദിവസത്തിലേക്ക്; പിന്നാലെ സിറിയയിൽ അക്രമം അഴിച്ചുവിട്ട് അമേരിക്ക
ടെൽ അവീവ്: സാധാരണ ജനതയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയ ഇസ്രായേൽ – ഹമാസ് യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുന്നതിന് പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാഖിന്റെ അതിർത്തിയിലുളള സിറിയൻ പട്ടണമായ അബു കലാമിന് സമീപത്തായി ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു യുഎസ് വ്യോമാക്രമണം നടത്തിയത്.
പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യത്തിന് നേരെ ഡ്രോൺ – റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
പാലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലെ കണക്കുകൾ പ്രകാരം ഗാസയിൽ യുദ്ധത്തിനിടെ മരിച്ചത് 7000ൽ അധികം പേരാണ്.സംഘർഷത്തിൽ ഹിസ്ബുളള കൂടുതൽ ഇടപെടണമെന്ന ആവശ്യവുമായി ഹമാസും രംഗത്തെത്തി. അതിനിടെയിലാണ് ഇറാൻ പിൻതുണയോടെ പ്രവർത്തിക്കുന്ന രണ്ട് സായുധ സംഘങ്ങൾ സിറിയയിൽ വ്യോമാക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. സ്വയംപ്രതിരോധത്തിൽ ഊന്നിയതാണ് ആക്രമണമെന്നായിരുന്നു യു.എസ്. വിശദീകരണം. അതേസമയം ആക്രമണം ഇസ്രായേൽ – ഹമാസ് യുദ്ധത്തിന്റെ ഭാഗമായിട്ടുളളതല്ലെന്നും അമേരിക്ക വ്യക്തമാക്കി. ഈ മാസം 17 മുതൽ പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായി എന്നും യു എസ് ആരോപണം ഉയർത്തുന്നുണ്ട്. രണ്ട് എഫ് – 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു സിറിയയിൽ അമേരിക്ക ആക്രമണം നടത്തിയത്.