നാളെ തുലാം പത്ത്; ഉത്തര മലബാറിൽ ഇനി തെയ്യാട്ടക്കാലം
കാസർകോട്: മലയാള മാസം തുലാം പിറന്നതോടെ കണ്ണൂരിലും ഉത്തര മലബാറിലും തെയ്യങ്ങളുടെ കാലം. തുലാം പത്തു മുതൽ കാവുകളിലും തറവാടുകളിലും കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും തെയ്യങ്ങളുടെ അട്ടഹാസങ്ങളും വായ്ത്തരികളും കൊണ്ട് മുഖരിതമാവും. കരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങൾക്ക് ജീവനേകാൻ തെയ്യം കെട്ടുന്നവർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. തുലാം പത്തു മുതൽ ഇടവപ്പാതി വരെയാണ് ഇവിടെ തെയ്യക്കാലം. വടക്കേ മലബാറിലെ ജനമനസ്സുകളിൽ അടിയുറച്ച ആത്മീയവും സാമൂഹ്യവുമായ വിശ്വാസങ്ങളിലാണ് തെയ്യത്തിന്റെ നിലനിൽപ്പ്. ഉത്തരകേരളത്തിന്റെ അനുഷ്ഠാന രൂപമായ തെയ്യത്തിന്റെ തുടക്കവും ഒടുക്കവും കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലും കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലും നാളെയാണ്
കളിയാട്ടച്ചെണ്ടയുണരുന്നത്. മന്നംപുറത്തുകാവിലെ ഇടവമാസപ്പെരുകലശത്തോടെ
അത്യുത്തരകേരളത്തിലെ കളിയാട്ടക്കാലം സമാപിക്കും. ഉത്തര കേരളത്തിൽ 456 തെയ്യങ്ങളിൽ
120 ഓളം തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. വിഷ്ണു മൂർത്തി, പൊട്ടൻ തെയ്യം, ഗുളികൻ തുടങ്ങിയ
തെയ്യക്കോലങ്ങളാണ് ഏറ്റവും കൂടുതൽ കെട്ടിയാടുന്നത്. ഭൈരവൻ തെയ്യം, കുട്ടിച്ചാത്തൻ തെയ്യം,
ഭഗവതി തെയ്യം, വേട്ടയ്ക്കക്കാരുമകൻ തെയ്യം, രക്തചാമുണ്ഡി തെയ്യം, കതിവനൂർ വീരൻ തെയ്യം,
ക്ഷേത്രപാലൻ തെയ്യം, ഭദ്രകാളി തെയ്യം, മുവാളംകുഴി, കുറത്തി, ബാലി, ഘണ്ഡാകർണ്ണൻ,
കടവാങ്കോട് മാക്കം, കണ്ണങ്കാട് ഭഗവതി, കതിവൂർ വീരൻ തുടങ്ങിയവയും പ്രധാന തെയ്യ
കോലങ്ങളാണ്. ഇക്കുറി 15 ഓളം ക്ഷേത്ര സ്ഥാനങ്ങളിൽ വയനാട്ടുകുലവൻ തെയ്യം കെട്ടും നടക്കും.
ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ 10 നാൾ നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടം
ഫെബ്രുവരിയിലാണ്. വ്രതാനുഷ്ടാനം, ക്രമാനുഷ്ടാനം തുടങ്ങി അനുഷ്ടാന ഭേദങ്ങൾ ഉള്ള കലയാണ്
തെയ്യം. തുലാമാസം 10-ാം തീയ്യതി കണ്ണൂർ മയ്യിൽ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ണൻ
ദേവസ്ഥാനത്ത് വിഷകണ്ഠൻ തെയ്യത്തിന്റെ കോലം കെട്ടിയാടിയതോടെയാണ് കോലത്തുനാട്ടിലെ
തെയ്യാട്ടക്കാലം തുടങ്ങിയത്. നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം വ്യത്യസ്ത
സമുദായങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. നൃത്തവും, ഗീതവും, വാദ്യവും.
ശിൽപകലയുമെല്ലാം ഓരോ തെയ്യക്കോലത്തിലും സമ്മേളിക്കുന്നു.
ആചാരനുഷ്ഠനങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെ സംസ്ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. തെയ്യാട്ടക്കാലം ആരംഭിക്കുന്നുവെന്ന പ്രാധാന്യത്തിനൊപ്പം കാർഷിക സംസ്കൃതിയുമായും ഈശ്വര ആരാധനയുമായും ബന്ധപ്പെട്ടുകിടക്കുന്ന നിരവധി അനുഷ്ടാനങ്ങളും ആചാരങ്ങളും തുലാപ്പത്തിനു പിറകിലുണ്ട്.