ദുബായിൽ ഒരു മില്യൺ ഡോളറിന്റെ നറുക്ക് വീണത് ഇന്ത്യക്കാരനായ ടെക്നീഷ്യന്; രണ്ട് ആഡംബര ബൈക്കുകളും ഇന്ത്യക്കാർക്ക്
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ തിരഞ്ഞെടുപ്പിൽ ജാക്ക്പോട്ട് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ തിരഞ്ഞെടുപ്പിൽ ഒരു മില്യൺ ഡോളറിന്റെ നറുക്ക് വീണിരിക്കുകയാണ് ഇന്ത്യൻ ടെക്നീഷ്യനും അഞ്ച് സുഹൃത്തുക്കൾക്കും. ഏകദേശം എട്ടര കോടി രൂപയാണ് ഇതിന്റെ മൂല്യം. 438 എന്ന സിരീസിനാണ് നറുക്ക് വീണത്.
ദുബായിൽ താമസിക്കുന്ന നമശിവായം ഹരിഹരൻ എന്ന 40കാരനാണ് ഒരു മില്യൺ ഡോളറിന്റെ ഭാഗ്യം തേടിയെത്തിയത്. 26 വർഷമായി ഹരിഹരൻ ദുബായിലാണ് താമസം. കേരളമാണ് സ്വന്തം നാട്. മറ്റ് അഞ്ച് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഹരിഹരൻ നറുക്കെടുത്തത്. ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ തിരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ദുബായിൽ മുതിർന്ന സീനിയർ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഹരിഹരൻ മൂന്ന് മക്കളുടെ പിതാവ് കൂടിയാണ്.
മില്ലേനിയം മില്യണർ പ്രസന്റേഷൻ നറുക്കെടുപ്പിന് ശേഷം രണ്ട് ആഡംബര മോട്ടോർ ബൈക്കുകളുടെ നറുക്കെടുപ്പും നടന്നു. ഇവ രണ്ടും സ്വന്തമാക്കിയതും ഇന്ത്യക്കാരാണ്. ഷാർജയിൽ താമസിക്കുന്ന ജയ് ജാവേരി ഇന്ത്യൻ സ്കൗട്ട് മോട്ടോർബൈക്കും പ്രേംലാൽ ഗോപിനാഥൻ ഹാർലി ഡേവിഡ്സൺ സ്പോർട്ട്സ്റ്റെർ എസ് മോട്ടോർബൈക്കും സ്വന്തമാക്കി. ഒരു സ്വർണക്കടയിലെ സ്റ്റോർ മാനേജറായി ജോലി നോക്കുന്നയാളാണ് 45കാരനായ ജയ് ജാവേരി. ഒമാനിൽ താമസമാക്കിയിട്ടുള്ള 36കാരനായ പ്രേംലാൽ പെട്രോളിയം സ്ഥാപനത്തിലെ ജീവനക്കാരനാണ്.
കഴിഞ്ഞമാസം നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ തിരഞ്ഞെടുപ്പിൽ മലയാളിയായിരുന്നു ഒരു മില്യൺ ഡോളറിന്റെ വിജയി. ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവാട്ടന്റവിട (36) എന്നയാൾക്കാണ് നറുക്ക് വീണത്. സഹോദരനും ഒൻപത് സുഹൃത്തുക്കൾക്കുമൊപ്പമാണ് ഷംസുദീൻ ടിക്കറ്റെടുത്തത്. റസ്റ്റാറന്റ് – സൂപ്പർമാർക്കറ്റുകളുടെ പി.ആർ.ഒയാണ് ഷംസുദ്ദീൻ. ഭാര്യയും മൂന്നുമക്കളും നാട്ടിലാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ സമ്മാനം നേടുന്ന 216-ാമത്തെ ഇന്ത്യക്കാരനാണ് ഷംസുദ്ദീൻ.