സുഹൃത്തിനൊപ്പം പോയ 23കാരനെ കാണാതായി, 17 ദിവസങ്ങൾക്കിപ്പുറം മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23 കാരന് സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നും അമ്മ പറയുന്നു. കേസ് അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.
ഒക്ടോബർ ഒന്നിന് രാത്രി സുഹൃത്തിനൊപ്പം പോയ സംഗീത് സജിയെ കാണാതായി. 17 ദിവസങ്ങൾക്കിപ്പുറം കിലോമീറ്ററുകൾ അകലെയുള്ള ആറന്മുള സത്രക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടുമ്പോൾ കൈകാലുകൾക്ക് ഒടിവ് ഉണ്ടായിരുന്നു. വെള്ളത്തിൽ തലയടിച്ചു വീണ പരിക്കുകളില്ല. മുഖത്തും നെറ്റിയിലുമായിരുന്നു മുറിവുകള്‍. ഇതെല്ലാം സംശയങ്ങളായി കുടുംബം ഉന്നയിക്കുന്നു. സംഗീതിനെ വിളിച്ചുകൊണ്ടുപോയ പ്രദീപിനെ ഇതുവരെ പൊലീസ് വിശദമായി ചോദ്യംചെയ്തിട്ടില്ലെന്നാണ് അമ്മ പറയുന്നത്.