മൊബൈൽ വാങ്ങിനൽകിയില്ല; മനംനൊന്ത ബിരുദ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു
കാസർകോട്: മൊബൈൽ ഫോൺ വാങ്ങികൊടുക്കാത്തതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥി
കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, കണ്വതീർത്ഥ സ്വദേശി പ്രവാസി നിരഞ്ജന്റെ മകൻ
നിഹാൽ (18) ആണ് ജീവനൊടുക്കിയത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ
ബിരുദ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം കോളേജിൽ നിന്നു വീട്ടിലെത്തിയതിനുശേഷം
മൊബൈൽ ഫോൺ പുതിയത് വാങ്ങിത്തരണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ
ഇതിനു അനുകൂലമായ മറുപടി ആരും നൽകിയില്ല. ഈ മനവിഷമത്തെ തുടർന്ന് കിടപ്പുമുറിയിൽ
കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നു പറയുന്നു. ആറുമണിയായിട്ടും വാതിൽ തുറന്നില്ല.
സംശയം തോന്നിയ മാതാവ് ലത അയൽവാസികളുടെ സഹായത്തോടെ വാതിൽ ബലമായി
തുറന്നു അകത്തു കടന്നപ്പോഴാണ് സാരി ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിൽ നിഹാലിനെ
കണ്ടത്. ഉടൻ തന്നെ തൊക്കോട്ടെയും പിന്നീട് ദേരളക്കട്ടയിലെ ആശുപത്രിയിലും
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം
തലപ്പാടിയിലെത്തിച്ച് പൊതുദർശനത്തിനു വച്ചു. പിന്നീട് മാതാവിന്റെ ഉഡുപ്പിയിലെ വീട്ടിൽ
എത്തിച്ച് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. നിഖിൽ ഏക സഹോദരനാണ്. മരണത്തിൽ മഞ്ചേശ്വരം
പൊലീസ് കേസെടുത്തു.