‘എന്തിനാണ് ഈ മൗനം’ ലോകത്തോട് ചോദ്യമുയർത്തി ഫലസ്തീൻ വിദ്യാർഥി
ഗസ്സ: ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യയോട് ലോകം പുലർത്തുന്ന മൗനം ചോദ്യം ചെയ്ത് ഫലസ്തീൻ വിദ്യാർഥി. ഗസ്സ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ താല ഹെർസല്ലയാണ് വീഡിയോ സന്ദേശത്തിലൂടെ ലോകത്തോട് ചോദ്യമുന്നയിക്കുന്നത്.
‘ഒറ്റ ചോദ്യമാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. ഞങ്ങൾ സാധാരണ ജനങ്ങൾ എവിടെപ്പോകണം? ആശുപത്രിയിൽ പോയാൽ അവിടെ ബോംബിടും. വീട്ടിൽ പോയാൽ അവിടെയും സ്കൂളിൽ പോയാൽ അവിടെയും ആക്രമിക്കുന്നു. ഒരു സെക്കൻഡിൽ 900ൽ അധികം പേരെ കൊല്ലാനാവുന്ന ബോംബുകളാണ് വർഷിക്കുന്നത്. ഈ കൂട്ടക്കൊലയോട്, വംശഹത്യയോട് പ്രതികരിക്കാൻ ഇനിയും എന്താണ് നിങ്ങൾ കാത്തിരിക്കുന്നത്? ആശുപത്രികളിൽ വൈദ്യുതി നിഷേധിച്ച് ജനങ്ങളെ കൊല്ലുന്നു. എവിടെയാണ് സുരക്ഷയുള്ളത്. സുരക്ഷയെന്ന വാക്കിന് ഗസ്സയിൽ നിങ്ങൾ നൽകുന്ന അർഥമെന്താണ്?’- മാധ്യമപ്രവർത്തകർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ താല ചോദിച്ചു.