കണ്ണൂര്‍: പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ ശരണ്യയ്ക്കെതിരെ പ്രതിഷേധിച്ചു. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി.
‘പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടില്‍ ഇത്രയ്ക്കും ക്രൂരമായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവള് പോയത്.’-അയല്‍ക്കാര്‍ പറയുന്നു.
കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ടാണ് അറസ്റ്റുചെയ്തത്. ഇവരുടെ മകന് വിയാനെയാണ് (ഒന്നര)ശരണ്യ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടില്‍ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ് കൈകള്‍ കൊണ്ട് പൊത്തിവച്ചു. കടലില്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.