ജനങ്ങൾക്ക് അടുത്ത ഇരുട്ടടി കൂടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ‘വൈദ്യുതി നിരക്കിൽ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ് വില വർദ്ധനവ് തീരുമാനിക്കുന്നത്. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണം’ – മന്ത്രി ഇടുക്കിയിൽ പറഞ്ഞു.
വലിയ നിരക്ക് വർദ്ധനവ് ഉണ്ടാകില്ല. ചെറിയ രീതിയിൽ മാത്രമേ വർദ്ധിപ്പിക്കുകയുള്ളൂ. അതിനിടെ മഴ ലഭിക്കുകയാണെങ്കിൽ നിരക്ക് വർദ്ധനവിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
യു ഡി എഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിൽ സർക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പാർട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സർക്കാർ സ്പോൺസേർഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താൻ സർക്കാരിന് ഒത്താശ ചെയ്തത്. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യു ഡി എഫ് സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കി അഞ്ച് മാസത്തിന് ശേഷം അത് പുനഃസ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. കരാർ റദ്ദാക്കിയതിലും അതിനുശേഷം നടന്ന ഇടപാടുകളിലും സർക്കാരിനുള്ള പങ്ക് അന്വേഷിക്കണമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.