വെള്ളിയാഴ്ച ഫലസ്തീൻ ഐക്യദാർഢ്യദിനം പ്രഖ്യാപിച്ച് ഹമാസ്; ഗസ്സ ഉപരോധത്തെ അപലപിച്ച് യു.എൻ
ഗസ്സ: വെള്ളിയാഴ്ച്ച ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം പ്രഖ്യാപിച്ച് ഹമാസ്. പുതിയ പോരാട്ടങ്ങൾക്ക് അറബ്-മുസ്ലിം ലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിനും അതിജീവനത്തിനുമുള്ള ഫലസ്തീൻ പോരാട്ടത്തിനു പിന്നിൽ അണിനിരക്കാൻ ലോകജനതയോട് ഹമാസ് ആഹ്വാനം ചെയ്തു. അതിനിടെ, ഗസ്സയ്ക്കെതിരെ സമ്പൂര്‍ണ ഉപരോധം ഏർപ്പെടുത്താനുള്ള ഇസ്രായേൽ നീക്കത്തെ യു.എൻ അപലപിച്ചു.
പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധി ലോക സമ്പദ്ഘടനയെ തകിടം മറിക്കുമെന്ന് ഫ്രഞ്ച് സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു. ഫലസ്തീനു സഹായം നിർത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് യൂറോപ്യൻ യൂനിയനോട് സ്പെയിൻ വിദേശകാര്യ മന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സമ്പൂർണ ഉപരോധത്തിലായ ഗസ്സയ്ക്കുനേരെ കരയുദ്ധത്തിനുള്ള സന്നാഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയും നൂറുകണക്കിന് ആക്രമണങ്ങളാണു നടന്നത്. 3,60,000 റിസർവ് സൈനികരെ രംഗത്തിറക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലേക്ക് വിമാനം അയച്ചാണ് ഇസ്രായേൽ പൗരന്മാരെ നാട്ടിലെത്തിക്കുന്നത്. ഇസ്രായേലിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം 41 ആയിട്ടുണ്ട്.
ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. ഇസ്രായേൽ ആക്രമണത്തിൽ 700ലധികം ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇരുഭാഗത്തുമായി അയ്യായിരത്തിനും മുകളിലാണു പരിക്കേറ്റവരുടെ എണ്ണം.