അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മിഷൻ, ഫലം ഡിസംബർ 3ന്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മിഷൻ. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചത്. മിസോറാമിൽ നവംബർ 7ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക, ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് ജനവിധി. ആദ്യഘട്ടം നവംബർ 7നും, രണ്ടാം ഘട്ടം നവംബർ 17നും നടക്കും. രാജസ്ഥാൻ- നവംബർ 23, മദ്ധ്യപ്രദേശ് നവംബർ- 17, തെലങ്കാന- നവംബർ-30 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 3ന് ആണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
അഞ്ചു സംസ്ഥാനങ്ങളിലുമായി 60 ലക്ഷം കന്നിവോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്താനൊരുങ്ങുന്നതെന്ന് ഇലക്ഷൻ കമ്മിഷണർ അറിയിച്ചു. ആകെവോട്ടർമാരുടെ എണ്ണം 16.14 കോടിയാണ്. ഇതിൽ 8.24 കോടി പുരുഷന്മാരും, 7.88 കോടി സ്ത്രീകളുമാണ്. ചത്തീസ്ഗഡിലും, മിസോറാമിലും വനിതാ വോട്ടർമാരാണ് കൂടുതൽ. ആകെ 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 1.01 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിൽ 200 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ഭരണമുള്ള രാജസ്ഥാനിൽ 200 സീറ്റുകളാണുള്ളത്. തെലങ്കാന- 119, ഛത്തീസ്ഗഡ്- 90, മിസോറാം-40 എന്നിങ്ങനെയാണ് അസംബ്ളി സീറ്റുകളുടെ എണ്ണം.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും രാഷ്ട്രീയപാർട്ടികളുമായും എൻഫോഴ്സ്മെന്റ് ഏജൻസികളുമായും ചർച്ച നടത്തിയതിനു ശേഷമാണ് തീയതി പ്രഖ്യാപിച്ചതെന്ന് രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ സാദ്ധ്യമാക്കുന്നതിലാണ് കമ്മിഷന്റെ ശ്രദ്ധയെന്നും അദ്ദഹം വിശദമാക്കി.