ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി അപകട നില തരണം ചെയ്തു
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശിനി
ഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത്
കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്.നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക്
പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂർത്തിയായെന്നും അടുത്ത സുഹൃത്തുക്കൾ വീട്ടുകാരെ
അറിയിച്ചു. ഇസ്രയേലിൽ കെയർ ഗിവർ ജോലി ചെയ്യുകയായിരുന്നു ഷീജ. പ്രായമായ സ്ത്രീയെ
നോക്കുന്ന ജോലി ചെയ്തിരുന്ന ഷീജയ്ക്ക് ആക്രമണ സമയത്ത് പെട്ടന്ന് ബങ്കറിലേക്ക് മാറാൻ
സാധിച്ചിരുന്നില്ലെന്നും ആക്രമണത്തിന് മുന്നോടിയായുള്ള സൈറൺ ഷീജ കൃത്യമായി
കേട്ടിരുന്നില്ലെന്നുമാണ് വിവരം. പയ്യാവൂർ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭർത്താവ്. ആവണി
ആനന്ദ്, അനാമിക ആനന്ദ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ
ഇതിനോടകം മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും
ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി.
യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും
ഇസ്രയേലിന് കൈമാറിയിട്ടുണ്ട്.ഹമാസ് ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ
കൊല്ലപ്പെട്ടു. നേപ്പാളിൽ നിന്നുള്ള 10 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാൾ
എംബസി അറിയിച്ചു. രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ
അറിയിച്ചു.