മുസ്ലിം സംഘടനകൾ ആവശ്യങ്ങൾ പറയുമ്പോൾ മുറത്തിൽ കേറി കൊത്താൻ വരരുത്-സമസ്ത യുവ നേതാവ്
കോഴിക്കോട്: വെള്ളിയാഴ്ചകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടെന്ന വാർത്തകൾ തള്ളി സമസ്ത യുവനേതാവ്. വെള്ളിയാഴ്ച പരീക്ഷ ഒഴിവാക്കാൻ ഒരു മുസ്ലിം സംഘടനയും ഇതുവരെ ആവശ്യപ്പെട്ടില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. ജുമുഅ നമസ്കാരത്തിനു തടസമുണ്ടാക്കാത്ത രീതിയിൽ സമയം ക്രമീകരിക്കാൻ മാത്രമാണ് ആവശ്യപ്പെടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങൾ സമുദായം പോലും ചിന്തിക്കുന്നതിനുമുൻപ് പൊതുജനമധ്യേ അവതരിപ്പിക്കാൻ 24 ചാനൽ കാണിക്കുന്ന ഉത്സാഹം അഭിനന്ദിക്കാതെ വയ്യ. പക്ഷെ ഇത്രക്ക് വേണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഇന്നുവരെ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പരീക്ഷ വന്നാൽ അതിന്റെ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടന്നുമാത്രം-ഫേസ്ബുക്ക് കുറിപ്പിൽ സത്താർ പറഞ്ഞു.
കഴിഞ്ഞ ദിവസം വന്ന തലശ്ശേരി അതിരൂപതയുടെ പ്രസ്താവനയ്ക്ക് തൂക്കമൊപ്പിക്കാൻ ഇത്തരം വൃത്തികേടുകളുമായി പത്രപ്രവർത്തകർ തന്നെ വരുന്നത് മോശമാണ്. മുസ്ലിം സംഘടനകൾ അവരുടെ ആവശ്യങ്ങൾ പറയുമ്പോൾ വളച്ചുകെട്ടില്ലാതെ കൊടുത്താൽ മതി. വെറുതെ മുറത്തിൽ കേറി കൊത്താൻ വരരുത്.