അബ്ദുൽ റഷീദിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ
കാസർകോട് :ശാന്തിപ്പള്ളം സ്വദേശിയും കൊലക്കേസ് പ്രതിയുമായ അബ്ദുൽ റഷീദിനെ തലയ്ക്ക്
കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.നേരത്തെ പെർവാഡ് താമസിച്ചിരുന്ന അഭിലാഷ്
എന്ന ഹബീബ് എന്ന ബഹബി(32)യെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന. ഞായറാഴ്ച ഉച്ചമുതൽ ഒരു ബൈക്കിൽ ഇരുവരും കറങ്ങി നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.ഇരുവരും സ്ഥിരമായി രാത്രി കുണ്ടങ്കരടുക്കയിൽ വന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹബീബിനെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്നു ഉറപ്പാക്കിയ പൊലീസ് തന്ത്രപരമായ
നീക്കത്തിലൂടെയാണ് ഹബീബിനെ പിടികൂടിയത്. കാസർകോട്ടെ ഷാനു എന്ന ഷാനവാസ് കൊലക്കേസിലെ
ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ റഷീദ്,ഷാനവാസിന്റെ സുഹൃത്താണ് പിടിയിലായ ഹബീബ്. ഞായറാഴ്ച രാത്രി മദ്യലഹരിയിലുണ്ടായ തർക്കം മാത്രമാണോ കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന
കാര്യത്തിൽ സംശയമുണ്ട്. ആ കൊലപാതകത്തിനുള്ള പ്രതികാരമാണോ റഷീദിന്റേതെന്ന കാര്യത്തിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഹബീബ് ഏതാനും ആഴ്ച്ചകളായി കുമ്പള,മാവിനക്കട്ടയിലെ സമൂസ റഷീദിന്റെ റൂമിലായിരുന്നു താമസം. ഷാനുകൊലക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷം റഷീദ് തേപ്പു ജോലി ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് ഹബീബുമായി വീണ്ടും ചങ്ങാത്തം സ്ഥാപിച്ച് ഒന്നിച്ചു താമസിച്ചുവന്നത്. കൊല്ലപ്പെടുന്നതിന് തലേ രാത്രിയും ഇരുവരും സ്ഥലത്തെത്തുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ ഇരുവരും വാക്കു തർക്കം ഉണ്ടാവുകയും റഷീദിനെ തള്ളിയിടുകയും ചെയ്തുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് ശാന്തിപ്പള്ളത്തെ അബ്ദുൽ റഷീദ് എന്ന സമൂസ റഷീദ് (38) ക്രൂരമായി കൊല ചെയ്യപ്പെട്ടത്. തലയ്ക്ക് കരിങ്കല്ല് ഇട്ട് കൊലപ്പെടുത്തിയ നിലയിൽ തിങ്കളാഴ്ച രാവിലയാണ് കുണ്ടങ്കരടുക്ക ഐ എച്ച് ആർ ഡി കോളേജിനു സമീപത്തെ മൈതാനത്തിനു അടുത്തുള്ള കുറ്റിക്കാട്ടിൽ റഷീദിന്റെ മൃതദേഹം കണ്ടത്. കസ്റ്റഡിയിൽ കഴിയുന്ന ഹബി നൽകിയ മൊഴി അന്തിമമായി വിശ്വസിക്കണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പുറത്തുവരണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.