പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ തട്ടികൊണ്ടു പോകാൻ ശ്രമം; യുവാക്കളെ നാട്ടുകാർ പിടികൂടി
നീലേശ്വരം: പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ തട്ടികൊണ്ടു പോകാൻ ശ്രമം.മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു. വിവരത്തെ തുടർന്ന് എത്തിയ യുവാക്കളുടെ രക്ഷിതാക്കളെയും നാട്ടുകാർ വെറുതെ വിട്ടില്ല. അവരെയും മർദ്ദിച്ചെന്നാണ്പരാതി. സംഭവത്തെ തുടർന്ന് നീലേശ്വരം പൊലീസെത്തി യുവാക്കളെയും രക്ഷിതാക്കളെയും രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ രണ്ടുപേർ നീലേശ്വരത്തെ സ്വകാര്യ ആശുപത്രയിൽ ചികിൽസയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ തട്ടികൊണ്ടു പോകാൻ ശ്രമമുണ്ടായത്.
നീലേശ്വരം ചിറപ്പുറം സ്വദേശികളായ മൂന്നു യുവാക്കളാണ് ഒരു പരിപാടി കഴിഞ്ഞ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റിയത്. ഓർച്ചയിലെത്തിയപ്പോൾ നാട്ടുകാർ കാർ തടയുകയായിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കണ്ടതോടെ നാട്ടുകാരിൽ ചിലർ
യുവാക്കളെ ചോദ്യം ചെയ്തു. തുടർന്നായിരുന്നു കയ്യേറ്റം. പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ പോവുകയാണെന്നാരോപിച്ചാണ് മർദ്ദനമെന്ന് പറയുന്നു.യുവാക്കളുടെ വിവരത്തെ തുടർന്ന് രക്ഷിതാക്കളും സ്ഥലത്ത് എത്തി. ഇവരെയും ആളുകൾ തല്ലിചതച്ചെന്നാണ് പരാതി. സംഘർഷം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയ നീലേശ്വരം എസ്.ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള പൊലീസാണ് യുവാക്കളേയും രക്ഷിതാക്കളെയും രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേർ ഇപ്പോൾ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.