ഷവർമ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ചികിത്സയിലായിരുന്ന പതിനാലുകാരി മരിച്ചു; റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ചികിത്സയിൽ
ചെന്നൈ: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പതിനാലുകാരി മരിച്ചു. മാതാപിതാക്കൾക്കൊപ്പം ഞായറാഴ്ചയാണ് പെൺകുട്ടി നാമക്കലിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലെത്തിയത്. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയ്ക്ക് അസ്വസ്ഥതയുണ്ടാകുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.
ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഇതേ റസ്റ്റോറന്റിൽ നിന്ന് നോൺ വെജ് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസ്വസ്ഥതകളുണ്ടായെന്നും എല്ലാവരും ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞയുടൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് റസ്റ്റോറന്റ് റെയ്ഡ് ചെയ്യുകയും, ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള മറ്റുള്ളവർ ഷവർമ കൂടാതെ തന്തൂരി ചിക്കനും, ഗ്രിൽഡ് ചിക്കനുമൊക്കെ കഴിച്ചിട്ടുണ്ട്. ചിക്കൻ വാങ്ങിയത് എവിടെ നിന്നാണെന്നടക്കം അധികൃതർ പരിശോധിച്ചുവരികയാണ്. റസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു.