കുടുംബവഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി
മണ്ണുത്തി: ചിറയ്ക്കാക്കോട്ട് കുടുംബവഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), മകൻ ടെണ്ടുൽക്കർ (12) എന്നിവർ മരിച്ചു. ജോജിയുടെ ഭാര്യ ലിജി(32)ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം. ജോജിയുടെ പിതാവ് ജോൺസനാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ജോൺസനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവശേഷം നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ കണ്ടെത്തി.
ഭാര്യ സാറയെ മുറിയിൽ പൂട്ടിയിട്ടശേഷമാണ് ജോൺസൺ അതിക്രമം ചെയ്തത്. രണ്ടുവർഷമായി ഇയാളും മകനും പല കാര്യങ്ങളിലും തർക്കമുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. തുടർന്ന് ജോജിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നുവെങ്കിലും രണ്ടുവർഷംമുമ്പ് കുടുംബവീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. വീട്ടിൽനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർഷിക സർവകലാശാലയിൽനിന്ന് വിരമിച്ച സുരക്ഷാജീവനക്കാരനാണ് ജോൺസൺ. ജോജി ലോറി ഡ്രൈവറാണ്.
രാത്രിതന്നെ ജോജിയെയും കുടുംബത്തെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് ജോജിയും മകനും മരിച്ചത്. ജോൺസനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുടിക്കോട് ജീവൻജ്യോതി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ടെണ്ടുൽക്കർ. ജോജിയുടെ സഹോദരങ്ങൾ: സ്റ്റാലിൻ, സ്റ്റെല്ല.
മണ്ണുത്തി സി.ഐ. എസ്. ഷുക്കൂറിന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധരും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ജോജിയുടെയും ടെണ്ടുൽക്കറിന്റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഒരുമണിമുതൽ മൂന്നുമണിവരെ മണ്ണുത്തി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാരം നടത്തും.