പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ റിസോർട്ടിലെത്തിച്ച് പീഡനം; ബസ് ഡ്രൈവർ പിടിയിലാവുന്നത് ആഡംബര ഹോട്ടലിൽ നിന്ന് മറ്റൊരു പെൺകുട്ടിയുമായി
കൽപ്പറ്റ: റിസോർട്ടിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷീദ് മുഹമ്മദ് (24) ആണ് പിടിയിലായത്. ഇയാൾ കോഴിക്കോട് ബസ് ഡ്രൈവറാണ്.
ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ ചൂഷണത്തിനിരായ മലപ്പുറംകാരിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് മുർഷീദ് പിടിയിലാവുന്നത്.
കൽപ്പറ്റ നഗരത്തിലെ ഒരു റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. തുടർന്ന് കൽപ്പറ്റ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൽപ്പറ്റയിൽ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പെൺകുട്ടിയുമായി ഇയാളെ കൽപ്പറ്റയിലെ തന്നെ മറ്റൊരു റിസോർട്ടിൽ വച്ച് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.