തിരുവനന്തപുരം : ചാക്കിൽകെട്ടി മൂലക്കിട്ടെന്ന് മനോരമ പത്രം ആക്ഷേപിച്ച കെ–-ബോട്ട് റോബോട്ട് ടെക്നോപാർക്കിലെ കേരള പൊലീസിന്റെ സൈബർഡോം ആസ്ഥാനത്ത് സജീവമായുണ്ട്. അവിടെയെത്തുന്നവരെ സ്വീകരിച്ചും ആശയവിനിമയം നടത്തിയും റോബോട്ട് സജീവമാണ്. ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കെ–-ബോട്ട് അഭിവാദ്യം ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് പൊലീസിന്റെ റോബോട്ടിനെതിരെ മനോരമ കഥ മെനഞ്ഞത്.
കഴിഞ്ഞ ഒക്ടോബർ 31ന് സർദാർ വല്ലഭ്ഭായ് പട്ടേൽ ദിനത്തിന്റെ ഭാഗമായി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ടെക്നോളജി എക്സിബിഷനിലായിരുന്നു കെ–-ബോട്ട്, പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തിയത്. ദുബായ് പൊലീസ്, ഇന്റർപോൾ, ടെക്സാനിക്ക പൊലീസ് എന്നിവരും സൈബർ ഡോം ആസ്ഥാനത്ത് എത്തി കെ–- ബോട്ടുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്
കേരള പൊലീസിനെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് റോബോട്ട് വാങ്ങിയത്. ആദ്യഘട്ടത്തിൽ പൊലീസ് ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കാനുള്ള ചുമതല നൽകി. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങളാലും സൂര്യപ്രകാശം നേരിട്ടടിക്കുന്നതിനാൽ സെർവറിലുണ്ടായ പ്രശ്നങ്ങളും കാരണം ഇതിനെ സൈബർ ഡോം ആസ്ഥാനത്തിലെ റിസപ്ഷനിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ആസ്ഥാനത്ത് എത്തുന്ന സാധാരണക്കാർക്ക് കെ–-ബോട്ടുമായി സംവദിക്കാനും പ്രയാസമായിരുന്നു.
തുടർച്ചയായ ട്രെയിനിങ്, മുഖം തിരിച്ചറിയൽ, നിർമിത ബുദ്ധി, യന്ത്ര പഠനം തുടങ്ങിയവയിലൂടെയാണ് ഇതിന്റെ പ്രവർത്തനം. രാജ്യാന്തര വിപണിയിൽ 20 ലക്ഷം രൂപ ചെലവ് വന്ന റോബോട്ട് 8.5 ലക്ഷം രൂപയ്ക്കാണ് കേരള പൊലീസ് റോബോർട്ട് നിർമാതാക്കളായ അസിമോവ് റോബോട്ടിക്സ് നിർമിച്ചത്. റോബോട്ടിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി നിരീക്ഷിച്ചാണ് തുടർന്നുളള തുക ലഭിക്കുന്നതെന്ന് അസിമോവ് റോബോട്ടിക്സ് കമ്പനി സിഇഒ ടി ജയകൃഷ്ണൻ അറിയിച്ചു.