നൗഷാദിന്റെ തിരോധാനം; മൃതദേഹം പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടെന്ന് പ്രതി, വണ്ടി ഓടിക്കാനറിയില്ലെന്ന് ആരോപണ വിധേയൻ
പത്തനംതിട്ട: കലഞ്ഞൂർ പാടം സ്വദേശി നൗഷാദിന്റെ തിരോധാനത്തിൽ ഭാര്യ അഫ്സാന വീണ്ടും മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടെന്നാണ് പുതിയ മൊഴി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്.
മൃതദേഹം പള്ളി സെമിത്തേരിയിൽ മറവ് ചെയ്തെന്നും പുഴയിൽ ഒഴുക്കിയെന്നും വീട്ടിൽ കുഴിച്ചിട്ടെന്നും ഇതിന് ഒരാളുടെ സഹായം ലഭിച്ചെന്നുമുള്ള പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി നേരത്തെ പറഞ്ഞത്. ഇന്നലെ രാത്രി ചോദ്യം ചെയ്തപ്പോഴാണ് പെട്ടി ഓട്ടോയിൽ കയറ്റിവിട്ടെന്ന് പറഞ്ഞത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നസീർ എന്നയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പെട്ടി ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് നസീർ പ്രതികരിച്ചു. തനിക്ക് സ്വന്തമായി ഓട്ടോയില്ലെന്നും വാഹനം ഓടിക്കാൻ അറിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
വ്യാജമൊഴി നൽകി തന്നെ കുടുക്കാനാണ് ശ്രമം. നൗഷാദിനെ ഒരു തവണ ജോലിക്കായി ഒപ്പം കൊണ്ടുപോയിട്ടുണ്ടെന്നും അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും നസീർ വ്യക്തമാക്കി. അതേസമയം, റിമാൻഡിൽ കഴിയുന്ന അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും