ഹർഷിനയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിന്റേതെന്ന് പൊലീസ്; അർഹമായ നഷ്ടപരിഹാരം വേണമെന്ന് യുവതി
കോഴിക്കോട്: യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റാക്കാരാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഡി എം ഒ ചെയർമാനായ സമിതി അടുത്തമാസം ഒന്നിന് യോഗം ചേരും. അതേസമയം, അർഹമായ നഷ്ടപരിഹാരം വേണമെന്നും തനിക്ക് പൂർണമായും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും യുവതി ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
2017ൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ചതിനെ തുടർന്ന് അഞ്ച് വർഷമാണ് പന്തീരങ്കാവ് സ്വദേശിനി ഹർഷിന വേദനയ്ക്കൊപ്പം ജീവിച്ചത്. യുവതിയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു സംഭവം.
ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുന്നലിട്ടതിന്റെ വേദനയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ശാരീരികമായ പല ബുദ്ധിമുട്ടുകളുമാണ് പിന്നീട് ഹർഷിന നേരിട്ടത്. അണുബാധയും വേദനയും അസഹ്യമായി. തുടർന്ന് 2022 സെപ്തംബറിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറിൽ ഒരു ലോഹവസ്തു ഉണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വയറിനുള്ളിലെ കത്രിക പുറത്തെടുത്തു.
കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് യുവതി ആരോഗ്യമന്ത്രി വീണാ ജോർജിന് നേരത്തെ പരാതി നൽകിയിരുന്നു. രണ്ട് തവണ മന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും കത്രിക മെഡിക്കൽ കോളേജിലേത് അല്ലെന്ന് അവർ റിപ്പോർട്ട് നൽകി. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും കാലപ്പഴക്കം നിർണ്ണയിക്കാൻ കഴിയാതെ പരാജയപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്ട്രുമെന്റൽ രജിസ്റ്റർ ഉൾപ്പടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ഇവ പരിശോധിച്ചതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആദ്യ രണ്ട് ശസ്ത്രക്രിയയ്ക്ക് ശേഷവും തനിക്കൊരു പ്രശ്നവും തോന്നിയിരുന്നില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുത്തതെന്നും ഹർഷിന വ്യക്തമാക്കിയിരുന്നു. അതിനാൽ തെറ്റ് സംഭവിച്ചത് മെഡിക്കൽ കോളേജിനാണെന്ന് യുവതി തറപ്പിച്ച് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ രണ്ട് അന്വേഷണങ്ങളും പരാജയപ്പെട്ടതോടെ മാർച്ച് 29ന് മന്ത്രിസഭ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.