ചെറിയ ഉള്ളിക്ക് ഇരുന്നൂറ് കടന്നെങ്കിലും സവാളയ്ക്ക് 30 മാത്രം, വില കൂടാതിരിക്കാനൊരു കാരണമുണ്ട്; രണ്ടാഴ്ചകൊണ്ട് പച്ചക്കറി വിലയിൽ വമ്പനൊരു മാറ്റം വരും
കോലഞ്ചേരി: ചെറിയ ഉള്ളികളുടെ വില കരയിപ്പിക്കും. ചെറിയുള്ളിയും വെളുത്തുള്ളിയും ചില്ലറ വില്പന വിലയിൽ ഡബിൾ സെഞ്ച്വറിയടിച്ച് മുന്നേറുന്നു. ചെറിയ ഉള്ളി ഈ വർഷം ആദ്യമായാണ് 200 കടക്കുന്നത്. വില്പന വില 210 ലെത്തി. വെളുത്തുള്ളി 200 നാണ് വില്പന. കുഞ്ഞൻ ഉള്ളികൾ വിലക്കയറ്റത്തിൽ മത്സരത്തിലാണെങ്കിലും സവാള കിലോ 30 ൽ തന്നെയാണ് തുടരുന്നത്. പച്ചക്കറി കടകളിൽ കിലോ 50 രൂപയിൽ കുറവുള്ള ഏക ഐറ്റവും സവാളയാണ്. 150 ൽ നിന്ന തക്കാളി ഇന്നലെ 120 ലേക്ക് കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് തക്കാളി വില ഇനിയും കുറയും. കർണ്ണാടകയിലും തമിഴ് നാട്ടിലും വിളവെടുപ്പ് തുടങ്ങിയതോടെ വില കുത്തനെ ഇടിയാനാണ് സാദ്ധ്യതയെന്നുമാണ് വ്യാപാരികളുടെ പക്ഷം. ഇതോടെപ്പം വിലയിൽ കുതിപ്പ് തുടരുന്നത് ഇഞ്ചിക്കാണ്. ഇന്നലെ വില കിലോ 360 ലെത്തി. നാടൻ ഇഞ്ചി ലഭിക്കുന്നില്ല, വരവ് ഇഞ്ചിയാണ് ദിനം പ്രതി വില കൂടുന്ന മറ്റൊരിനം.
സ്റ്റോക്ക് ഒഴുകിപ്പോയി
ചെറിയ ഉള്ളിയും വെളുത്തുള്ളിയും പ്രധാനമായും എത്തുന്നത് മഹാരാഷ്ട്ര നാസിക്കിൽ നിന്നുമാണ് നാസിക്കിലുണ്ടായ കനത്തമഴയിൽ സ്റ്റോക്കിരുന്ന ഉള്ളി ഒഴുകി പോയതാണ് വില കൂടാൻ കാരണമായി പറയുന്നത്.
തമിഴ് നാട്ടിലെ പൊള്ളാച്ചി മാർക്കറ്റ് വഴിയാണ് ഉള്ളി സംസ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ നനഞ്ഞ ഉള്ളിയാണ് ചാക്കിൽ പാക്ക് ചെയ്ത് വരുന്നത്. ഇതോടെ പകുതിയിലധികവും ചീഞ്ഞു പോകുന്നുണ്ട്. അതു കൊണ്ടു തന്നെ ലോഡെടുക്കാൻ വ്യാപാരികൾ മടി കാണിക്കുകയാണ്. നാസിക്കിലെ സവാള വെള്ളപ്പാച്ചിലിൽ നശിച്ചെങ്കിലും തമിഴ്നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നതിനാൽ വില കൂടിയിട്ടില്ല.