വിദ്യാനഗറിൽ മാല മോഷണസംഭവം വ്യാപകം; സ്കൂടറിലെത്തിയ യുവാവ് വഴിയാത്രക്കാരിയുടെ സ്വർണമാല കവർന്നതായി പരാതി
വിദ്യാനഗർ: സ്കൂടറിലെത്തിയ യുവാവ് വഴിയാത്രക്കാരിയുടെ സ്വർണമാല കവർന്നതായി പരാതി. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി ജോത്സനയുടെ കഴുത്തിൽ നിന്ന് ഒന്നര പവന്റെ സ്വർണമാല കവർന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പടുവടുക്കത്തെ കടയിൽ പോയി തിരിച്ച് താമസസ്ഥലത്തേക്ക് റോഡരികിലുടെ നടന്നുപോകുന്നതിനിടെ കറുപ്പും വെളുപ്പു നിറമുള്ള സ്കൂടറിലെത്തിയ യുവാവാണ് മാല തട്ടിപ്പറച്ചതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.
അതേസമയം, വഴിയാത്രക്കാരികളുടെ കഴുത്തിൽ നിന്ന് സ്വർണമാല തട്ടിപ്പറിക്കുന്ന സംഭവം വ്യാപകമാവുകയാണ്. ഏതാനും മാസങ്ങൾക്കിടെ ഇത്തരത്തിലുള്ള നിരവധി കവർചകളാണ് നടന്നത്. വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ സ്റ്റേഷൻ പരിധികളിൽ വഴിയാത്രക്കാരികളായ സ്ത്രീകളുടെ കഴുത്തിൽ നിന്ന് ബൈകിലും, സ്കൂടറിലുമെത്തി മാല പൊട്ടിച്ച നിരവധി കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. പ്രതികൾ പിടിയിലാവാത്തത് ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.