രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് എത്തിയപ്പോൾ ആലുവയിലെ വീട് നിറയെ ഗ്യാസ് സിലിണ്ടർ, സൂക്ഷിച്ചിരുന്നത് സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ
കൊച്ചി: വീടിനുള്ളിൽ നിന്ന് അനധികൃത പാചക വാതക സിലിണ്ടറുകൾ പിടികൂടി. ആലുവ കുന്നത്തേരിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂർണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടിൽ ഷമീർ (44) ഇയാളുടെ സഹായി ബീഹാർ മിസാപ്പൂർ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 ഗാർഹിക വാണിജ്യ സിലിണ്ടറുകളും കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിറച്ച സിലിണ്ടറുകൾ പിടികൂടിയത്. കുറേക്കാലമായി വൻ തുകയ്ക്ക് ഹോട്ടലുകൾക്കും വീടുകൾക്കും ഗ്യാസ് വിൽപ്പന നടത്തിക്കൊണ്ടിരിക്കുയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. രഹസ്യമായാണ് ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചുകൊണ്ടിരുന്നത്. പൊലീസ് പരിശോധനയ്ക്ക് ചെല്ലുമ്പോൾ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ത്രാസ്, സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനം, മോട്ടോർ, മറ്റ് ഉപകരണങ്ങൾ എന്നിവയും വീട്ടിൽ നിന്ന് കണ്ടെടുത്തു.
ആലുവ ഡിവൈഎസ്പി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, എസ്ഐ പി റ്റി ലിജിമോൾ എഎസ്ഐമാരായ ബി സുരേഷ് കുമാർ, കെ പി ഷാജി, സിപിഒമാരായ എസ് സുബ്രഹ്മണ്യൻ, കെ ആര് രാജേഷ്, വി എ അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.