‘നന്ദിനി’യുടെ കേരളത്തിലെ പാല് വില്പന ചെറുക്കാന്‍ മില്‍മ കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് പാല് സംഭരിക്കും
കൊച്ചി: കേരളത്തില്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല് വില്‍ക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് മില്‍മ.
നീക്കവുമായി കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ മുന്നോട്ടുപോയാല്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതിന് പുറമേ, കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് പാല് നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയൻ ചെയര്മാൻ എം ടി ജയൻ പറഞ്ഞു.
കേരളത്തിലെ വില്പന വിലയെക്കാള്‍ കൂടുതല്‍ വില നല്‍കിയാണ് മില്‍മ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളില്‍ നിന്നു പാല് വാങ്ങി കേരളത്തിലെ പാല് ലഭ്യത ഉറപ്പാക്കുന്നത്. സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉള്‍ക്കൊള്ളുന്നതിനാല്‍ അവിടങ്ങളിലെ കര്‍ഷകരില്‍ നിന്നു നേരിട്ടു പാല് സംഭരിക്കാൻ മില്‍മ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടുണ്ടെന്നും ചെയര്മാൻ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ നിന്ന് പാല് കൊണ്ടുവന്ന് കേരളത്തില്‍ വില്പന നടത്തുന്ന സ്വകാര്യ കമ്ബനിക്ക് സംസ്ഥാന സര്‍ക്കാര്‍ അങ്കമാലിയിലെ ഇൻകല്‍ പാര്‍ക്കില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലവും സൗകര്യവും ഒരുക്കി കൊടുക്കുന്നത് കേരളത്തിലെ ക്ഷീരസഹകരണ മേഖലയെയും ക്ഷീരകര്‍ഷകരെയും ദോഷകരമായി ബാധിക്കുമെന്നും എം ടി ജയൻ പറഞ്ഞു.
ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്ലെറ്റുകള് തുറക്കാനാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ നീക്കം. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്ലെറ്റുകള് തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല് കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്ക് മാത്രമേ ഏജന്‍സി നല്‍കൂ എന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല് വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും നന്ദിനി ആവര്‍ത്തിക്കുന്നു.
നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്ലെറ്റുകള് തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.
മില്‍മയേക്കാള്‍ വില കുറച്ചാണ് നന്ദിനി പാലും പാലുല്പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളില് നന്ദിനി പാല് എത്തിത്തുടങ്ങിയതോടെ വില്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.
നേരത്തെ രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമനായ അമുലിനെ കര്‍ണാടകത്തില്‍നിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നന്ദിനി ഔട്ട്ലറ്റുകള് തുറന്നിട്ടുണ്ട്. എന്നാല്‍ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല.