ഡെങ്കിപ്പനി വ്യാപനം ജൂലായിൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ഇനിമുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലായിൽ ശക്തമാകാൻ സാദ്ധ്യതയെന്ന് വിവരം. 2017ന് സമാനമായ രീതിയിലാണ് കേസുകൾ വർദ്ധിക്കുന്നതെന്നും ആശുപത്രികൾ അതിനനുസരിച്ച് സജ്ജമാക്കുമെന്നും മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗവ്യാപനം തടയാൻ വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാവും ഡ്രൈ ഡേ ആചരിക്കുക.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ ആരംഭിക്കും. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐ എം എയുമായും ഐ എ പിയുമായും ഇന്ന് യോഗം ചേരും. പരിശോധനകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം മരുന്നും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തും. ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
കരുതൽ പ്രധാനം
ആശുപത്രികളിൽ കഴിയുന്നവർ കൊതുകുവല ഉപയോഗിക്കണം.
എലിപ്പനി പ്രതിരോധ ഡോക്സിസൈക്ലിൻ ഗുളിക ആശുപത്രി വഴി നൽകും.
ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം.
പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്ക് വയ്ക്കണം.
പനിയുള്ള കുട്ടികളെ സ്കൂളിൽ വിടരുത്. വീട്ടിൽ ചികിത്സ പാടില്ല.
2017ൽ
ഡെങ്കി ബാധിതർ- 21993
മരണം-165
ഇക്കൊല്ലം
ഡെങ്കി ബാധിതർ- 2697
മരണം-7