വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് ഒളിവിൽ, കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽപ്പോയ എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലിനെ തിരയുന്നത്. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്തായിരുന്നു അവസാനമായി ലൊക്കേഷൻ കണ്ടെത്തിയത്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കായംകുളം പൊലീസ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റായ്പൂരിലെ കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ മൊഴി നൽകി. സർവകലാശാലയിലെത്തി നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പൊലീസ് കാണിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാർത്ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, നിഖിൽ തോമസിന്റേത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തിയതിൽ റായ്പൂർ പൊലീസിൽ പരാതി നൽകില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. കേരള പൊലീസിന്റെ അന്വേഷണം മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.