കേരളത്തിലെ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരിൽ പലരും കടക്കെണിയിലാണ്, കാരണം മുട്ട
കോഴിക്കോട്: സ്കൂളുകളിലെ ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധനയിൽ വീണ്ടും കൈമലർത്തി സർക്കാർ. തുച്ഛമായ സംഖ്യ ഒന്നിനും തികയാത്ത സാഹചര്യത്തിൽ കുട്ടികളുടെ അന്നം മുടങ്ങാതിരിക്കാൻ കടം വാങ്ങി കെണിയിലായിരിക്കുകയാണ് പ്രധാനാദ്ധ്യാപകർ പലരും. സംസ്ഥാനത്തെ 12,200ൽപ്പരം സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 30 ലക്ഷത്തോളം കുട്ടികളുടെ ഉച്ചഭക്ഷണത്തിന് 2016-21ൽ സർക്കാർ അനുവദിച്ച ഫണ്ടാണ് ഇപ്പോഴും.
വിദ്യാഭ്യാസ മന്ത്രി മുതൽ മുഖ്യമന്ത്രിക്ക് വരെ നിവേദനം നൽകി. കഴിഞ്ഞ ഓണത്തിന് പട്ടിണി സമര പ്രഖ്യാപനവും നടത്തി. എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് പതിവ് പല്ലവി തുടരുകയാണ്. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോൾ ജനകീയ സമിതികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടാനായിരുന്നു നിർദ്ദേശം. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസു വരെയുള്ള കുട്ടികൾക്കാണ് ഉച്ച ഭക്ഷണം.സ്കൂൾ അദ്ധ്യാപകർ, പി.ടി.എ, പാചകത്തൊഴിലാളി, വിദ്യാർത്ഥി പ്രതിനിധി എന്നവരടങ്ങുന്ന സമിതിക്കാണ് ചുമതല.
അതേസമയം സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ പി.ടി.എ, നൂൺമീൽ കമ്മിറ്റികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുട്ടയും പാലും നൽകുന്നത് നിറുത്തിവയ്ക്കാനാണ് സ്കൂളുകളുടെ ആലോചന. സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാവാതെ പല സ്കൂളുകളും മുട്ട നിറുത്തി.
നൂറ് കുട്ടികൾക്കു മുകളിലുള്ള സ്കൂളുകളിൽ കഴിഞ്ഞ അദ്ധ്യയനവർഷം സർക്കാർ മാനദണ്ഡപ്രകാരം ഭക്ഷണം നൽകിയ വകയിൽ രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ കടക്കാരായ പ്രധാനാദ്ധ്യാപകരുണ്ട്.