മരിച്ചാൽ പോലും ചുമട്ടുതൊഴിലാളികളുടെ സേവനം ആവശ്യം, ലിഫ്റ്റ് തകരാറിലായി മൂന്നുമാസം പിന്നിടുമ്പോൾ അധികൃതർക്ക് അനങ്ങാപ്പറ നയം. സഹായിക്കാൻ വരുന്നവരെ പോലും ആട്ടിയോടിക്കുന്നു.. ഇതും നമ്പർവൺ കേരളത്തിൽ. സമരവുമായി എയിംസ് കൂട്ടായ്മ
കാഞ്ഞങ്ങാട് :മാസങ്ങളായി പ്രവർത്തിക്കാത്ത കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേക്ക് . ലിഫ്റ്റ് തകരാറ് സംഭവിച്ച ഉടനെ തന്നെ കൂട്ടായ്മ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് അത്യധികം ഖേദകരമാണെന്നും മൃതശരീരം പോലും ചുമന്നു കൊണ്ട് വരേണ്ട ദയനീയ അവസ്ഥ അപനീയമാണെന്നും ഉടനടി വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് ത്വരിത നടപടി സ്വീകരിക്കാത്ത പക്ഷം ബഹുജന മാർച്ച് അടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കാൻ കൂട്ടായ്മ മുന്നോട്ട് വരുമെന്നും എയിംസ് ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി. കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം ലിഫ്റ്റ് കേടായ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ആശുപത്രിയുടെ തൊട്ടടുത്ത പ്രവർത്തിക്കുന്ന പ്രമുഖ ജല്ലറിയുടെ ഉടമ ലിസ്റ്റ് നന്നാക്കി നൽകാനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ ഇത് നിരാകരിക്കുകയായിരുന്നു. ലിഫ്റ്റ്മായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയായിട്ടുണ്ടെന്നും തൽക്കാലം ലിഫ്റ്റിനായുള്ള സഹായം സ്വീകരിക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. ഇതോടെ ജ്വല്ലറി ഉടമ പിന്മാറി. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി ലക്ഷങ്ങൾ ചെലവഴിച്ച് നന്നാക്കാം എന്ന് നന്മയുള്ള മനുഷ്യർ ശ്രമിച്ചപ്പോൾ പോലും അതിന് അനുവദിക്കാത്തത് രോഗികളോട് ആശുപത്രി അധികൃത സ്വീകരിക്കുന്ന തലതിരിഞ്ഞ നിലപാടിന്റെ നേർസാക്ഷ്യമായി മാറുകയാണ്.