മംഗളൂരിൽ കിലോവിന് 50 രൂപയ്ക്ക് ലഭിക്കുന്ന പഴകിയ മീൻ കാഞ്ഞങ്ങാട് എത്തിയാൽ 250 രൂപയാകും . വിൽപ്പനയ്ക്കു വെച്ച പത്ത് കിലോ പഴകിയ മീൻ പിടിച്ചു നശിപ്പിച്ചു .
കാഞ്ഞങ്ങാട് : ട്രോളിങ് തുടങ്ങിയതോടെ മത്സ്യത്തിനു ക്ഷാമം നേരിട്ടിടത്തോടെ പഴകിയ മീൻ മാർക്കറ്റിൽ എത്തി തുടങ്ങി , കാഞ്ഞങ്ങാട് മീൻചന്തയിൽ വിൽപ്പനയ്ക്കു വെച്ച പത്ത് കിലോ പഴകിയ മീൻ പിടിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥരുടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തിലാപ്പിയ ഇനത്തിൽപ്പെട്ട വളർത്തുമീനുകളാണിവ. ഒരുമാസവും അതിലധികവും പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കിലോവിന് 50 രൂപയ്ക്ക് മംഗളൂരുവിലെ മൊത്ത വിതരണകേന്ദ്രത്തിൽനിന്ന് വാങ്ങുന്ന ഇത്തരം മീനുകൾ ഇവിടെ 250 രൂപയ്ക്കാണ് വിൽക്കുന്നത്. പിടിച്ചെടുത്ത മീനുകൾ മുഴുവൻ നശിപ്പിച്ചു.
കാഞ്ഞങ്ങാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ അനൂപ് ജോസഫ്, തൃക്കരിപ്പൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ ജി. ബിനു ഗോപാൽ, കാഞ്ഞങ്ങാട് മത്സ്യഭവൻ ഓഫീസർ കെ.എസ്. ടെസ്സി, കാഞ്ഞങ്ങാട് നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ബീന എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്. മീൻ ആളുകൾ ശ്രദ്ധാപൂർവം മാത്രം വാങ്ങണമെന്നും ജില്ലാ ഫിഷറീസ് ഓഫീസർ പി.വി. സതീശൻ പറഞ്ഞു.
അതെസമയം കടലേറ്റം കുറഞ്ഞതോടെ പതിവുപോലെ തോണിക്കാർ മീൻപിടിച്ചെത്തി. വ്യാഴാഴ്ച അയലയും മത്തിയും ജില്ലയിലെ മിക്ക മീൻചന്തകളിലുമെത്തി. മടക്കരയിലെത്തിയെ തോണിക്കാരിലാണ് ധാരാളമായി അയലയുണ്ടായത്. മത്തിയെത്തിയത് കണ്ണൂരിൽ നിന്നാണ്.