ഇവിടെ ജാതിമത വേർതിരിവില്ല; മുസ്ലീം സഹോദരങ്ങൾ മാത്രമല്ല, അന്യമതസ്ഥർ മരിച്ചാലും പള്ളിയിലെ മൈക്കിലൂടെ ഏവരെയും അറിയിക്കും
മൂവാറ്റുപുഴ: മരണമെന്ന പരമമായ സത്യത്തിൽ ജാതി-മത വേർതിരിവില്ലെന്ന് വിളിച്ചോതി പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് പള്ളി. ഇവിടത്തെ മിനാരത്തിലെ ഉച്ചഭാഷിണികൾ നമസ്കാര സമയം അറിയിക്കാനും സമാദായാംഗങ്ങളുടെ മരണം അറിയിക്കാനും മാത്രമുള്ളതല്ല. പള്ളിയുടെ പ്രവർത്തന പരിധിക്കുള്ളിൽ ഇതര മതസ്ഥർ മരിച്ചാലും ഉച്ചഭാഷിണിയിലൂടെ ഏവരെയും അറിയിക്കും.
ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ കബീർ, സെക്രട്ടറി അനസ് വാഴച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി കഴിഞ്ഞ പൊതുയോഗത്തിലാണ് വിപ്ളവകരമായ തീരുമാനമെടത്തത്. ഈ മാസം 14ന് തട്ടുപറമ്പിൽ കുട്ടപ്പന്റെ (കുട്ടു ) മരണ വിവരം പള്ളിയിലെ മൈക്കിലൂടെ അറിയിച്ച് ഇമാം മുഹമ്മദ് ഫൈസൽ ബാഖവി തീരുമാനം നടപ്പാക്കി. പള്ളി ഭരണസമിതിയെ എല്ലാ വിഭാഗം ജനങ്ങളും അഭിനന്ദിച്ചു.
മതസൗഹാർദ്ദത്തിന്റെ കേന്ദ്രമായി തട്ടുപറമ്പ് പള്ളിയെ മാറ്റാൻ തീരുമാനമെടുത്ത പള്ളി ഭരണസമിതിയെ അഭിനന്ദിക്കുന്നു. ഈ മാതൃക മറ്റു പള്ളികളിലും നടപ്പാക്കണം.
– വി.എച്ച് ഷെഫീക്ക് മുൻ പഞ്ചായത്ത് അംഗം