ഏറ്റവും അപകടകാരി, വാക്സിനുമില്ല; മലന്തേനീച്ചകളുടെ 104 കുത്തുകൾ കിട്ടി ആശുപത്രിയിൽ ദിവസങ്ങളോളം കഴിഞ്ഞിട്ടും 17കാരൻ ജീവിതം തിരിച്ചുപിടിച്ചു
കാസർകോട്: പനത്തടി ബളാന്തോട് നാല് സെന്റ് കോളനി സ്വദേശി മുഹമ്മദ് അഫ്സൽ (17) മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേയ്ക്ക്. ഏറ്റവും അപകടകാരികളായ മലന്തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ പരിക്കേറ്റ അഫ്സൽ ഒരാഴ്ചയോളം മംഗളൂരുവിലെ കെ.എം.സി ആശുപത്രിയിലായിരുന്നു.
ഡോക്ടർമാർ പരിശോധിച്ചപ്പോൾ 104 കുത്തുകൾ ഉണ്ടായിരുന്നു അഫ്സലിന്റെ ശരീരത്തിൽ. നാട്ടിലെ ഡോക്ടർമാരെല്ലാം കൈവിട്ടു. കുത്തേറ്റാൽ എടുക്കേണ്ട വാക്സിനും എവിടെയും ഇല്ലായിരുന്നു. ആശുപത്രിയിൽ ബോധരഹിതനായി രക്തം ഛർദിച്ചും ശ്വാസ തടസം നേരിട്ടും ഓരോ ദിവസവും ഗുരുതര നിലയിലായി ഐ.സി.യുവിൽ കഴിയുമ്പോൾ കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ തിരിച്ചു കിട്ടാൻ സാദ്ധ്യത ഇല്ലെന്ന് കണ്ട് ബന്ധുക്കളെയെല്ലാം വിവരം അറിയിച്ചോ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഗൾഫിൽ ആയിരുന്ന പിതാവ് അബ്ദുൽ ഗഫൂറും നാട്ടിലെത്തി. എന്നാൽ പെട്ടെന്നൊരു മാറ്റം സംഭവിക്കുകയായിരുന്നു.
പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിൽ മേയ് 11ന് സുഹൃത്തിന്റെ കൂടെ ബൈക്കിൽ വരികയായിരുന്ന അഫ്സലിന് പാണത്തൂർ റോഡിലെ ചിറങ്കടവ് വെച്ചാണ് മലന്തേനീച്ചയുടെ കുത്തേറ്റത്. സുഹൃത്ത് മാങ്ങ പറിക്കാൻ കല്ലെറിഞ്ഞതാണ്. ഏറുകൊണ്ടത് മലന്തേനീച്ചയുടെ കൂട്ടിലും. കൂട്ടത്തോടെ ഇളകിയ ഇവയുടെ കുത്തേറ്റ് അടുത്തുള്ള ക്വാറിയിലേക്ക് ഓടി ചെളിയിൽ വീണുരുണ്ടു. പാണത്തൂർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരു മണിക്കൂർ വൈകി. ശ്വാസം തീരെ കിട്ടാതായതോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് മംഗളുരുവിലേക്കും മാറ്റുകയായിരുന്നു.