മധ്യ – തെക്കൻ ജില്ലകളിൽ വേനൽ മഴ തകർത്ത് പായുമ്പോൾ കാസർകോട് വെന്തുരുകുന്നു , ജൂൺ 10 വരെ കുടിവെള്ളം വിതരണം നടത്താൻ ഉത്തരവ് .
കാസർകോട് : മധ്യ – തെക്കൻ ജില്ലകളിൽ വേനൽ മഴ കഴിഞ്ഞ ദിവസങ്ങളിലും തകർത്തു പെയ്യുമ്പോൾ കാർമേഘങ്ങളുടെ താഴെ കനത്ത ചൂടിൽ വെന്തുരുകുകയായിരുന്നു വടക്കൻ മലബാർ. വേനലിന്റെ കാഠിന്യം ഏറ്റവും രൂക്ഷമായി ബാധിച്ചത് കാസർകോട് ജില്ലയിയാണ് . മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോട് ജില്ല ആയതാണ് ചൂട് വർധിക്കാൻ കാരണം . കാസർകോട് ശരാശരി 263.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വേനലിൽ ലഭിച്ചത് 76 മില്ലിമീറ്റർ മാത്രം. സാധാരണ ലഭിക്കേണ്ട മഴയുടെ 29 % മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇപ്പോഴും ജില്ലയിലെ പല മേഖലകളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ് . ജില്ലയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജൂൺ 10 വരെ കുടിവെള്ളം വിതരണം നടത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. കർണാടകയിലെ സുള്ള്യ, മടിക്കേരി ഭാഗങ്ങളിൽ വേനൽമഴ കനിഞ്ഞതോടെ പയസ്വിനിപുഴയിൽ മുളിയാർ ബാവിക്കരയിലെ ജല അതോറിറ്റിയുടെ പദ്ധതി പ്രദേശത്ത് ജല നിരപ്പ് ഉയർന്നതോടെ കുടിവെള്ള വിതരണം തടമില്ലാത്ത നടക്കും എന്ന പ്രതീക്ഷയിലാണ് ഭരണകൂടം .