കാസർകോട് ജില്ലയിൽ നിന്നും ഇത്തവണ ഹജ്ജ് വോളന്റീയർ ഇല്ലേ, കടുത്ത അവഗണനയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ
കാസർകോട്: ജില്ലയ്ക്ക് ഇത്തവണ ഹജ്ജ് വോളന്റീയർമാരെ അനുവദിക്കാത്തത് കടുത്ത അവഗണനയാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനും യാത്ര തുടങ്ങി അവസാനിക്കുന്നത് വരെ അവരോടൊപ്പം ചേർന്ന് മാർഗദർശനം നൽകുന്നതിനുമാണ് ഹജ്ജ് വോളന്റീയർമാരെ നിയോഗിക്കുന്നത്.
300 ഹാജിമാർക്ക് ഒരു വോളന്റീയർ എന്ന ആനുപാതികമാണ് മാനദണ്ഡം. എന്നാൽ, 500 ഹാജിമാരുള്ള കാസർകോട് ജില്ലക്ക് ഇത്തവണ ഒരു വോളന്റീയർ പോലുമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റ് ജില്ലകളിൽ ആവശ്യത്തിലധികം വോളന്റീയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് എംഎൽഎ ആരോപിച്ചു.
വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും നാടാണ് കാസർകോട്. ആ സവിശേഷത മനസിലാക്കി കാസർകോട്ട് നിന്നുള്ള ഹാജിമാരെ സേവിക്കാനുള്ള വോളന്റീയർമാരാണ് നിയോഗിക്കപ്പെടേണ്ടത്. അതില്ലാതെ പോയത് ഖേദകരമാണ്. ഈ അവഗണന അവസാനിപ്പിച്ച് ജില്ലയിൽ നിന്ന് ഹജ്ജ് വോളന്റീയർമാരെ നിയോഗിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.