വിജിലൻസ് പിടിയിലായവരിൽ കൂടുതലും റവന്യു വകുപ്പിൽ; നടപടികൾ പ്രഖ്യാപനം മാത്രം
തിരുവനന്തപുരം : സർക്കാർ വകുപ്പുകളിലെ അഴിമതിക്കാരിൽ ഏറ്റവും കൂടുതൽ പേരെ വിജിലൻസ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പിൽ നിന്നാണെന്ന് കണക്കുകൾ. 2022 ൽ 14 ഉദ്യോഗസ്ഥർ വിജിലൻസിന്റെ വലയിൽ കുടുങ്ങിയപ്പോൾ ഈ വർഷം ഇതുവരെ പിടിച്ചത് 9 പേരെയാണ് പിടിച്ചത്. വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് മുതൽ മണ്ണ് നീക്കം ചെയ്യുന്നതിന് വരെ ആയിരം മുതൽ പതിനായിരം രൂപവരെ വാങ്ങിയവരാണ് പിടിയിലായത്.
ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ, ഇ-സാക്ഷരത അടക്കം വൻ നടപടികളാണ് അഴിമതി തുടച്ചുനീക്കാൻ റവന്യുവകുപ്പ് പ്രഖ്യാപിച്ചത്. പക്ഷെ എന്നിട്ടും കൈക്കൂലി കൊടുക്കാതെ റവന്യുവകുപ്പിൽ ഒന്നും നടക്കില്ലെന്നാണ് സ്ഥിതി. ഈ വർഷം ഇതുവരെ സേവനത്തിന് ‘കിമ്പളം’ വാങ്ങിയ 26 പേരെ വിജിലൻസ് പൊക്കി. അതിൽ 9 പേർ റവന്യു ഉദ്യോഗസ്ഥരാണ്.