കര്‍ണാടക വഖഫ് ബോര്‍ഡ് ഷാഫി സഅദിയുടെ അധ്യക്ഷസ്ഥാനം തെറിച്ചു
ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാൻ എൻ.കെ. മുഹമ്മദ് ഷാഫി സഅദിയെ അയോഗ്യനാക്കി കര്‍ണാടക സര്‍ക്കാര്‍.
ബി.ജെ.പി ഭരണകാലത്ത് ഷാഫി സഅദിക്ക് പുറമെ, മിര്‍ അസ്ഹര്‍ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസര്‍ സെഹറ നസീം എന്നിവരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തതും റദ്ദാക്കി. ഇതോടെ വഖഫ് ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താവും. സംസ്ഥാന വഖഫ് ബോര്‍ഡിലെ 10 അംഗങ്ങളില്‍ ആറുപേര്‍ വിവിധ കാറ്റഗറികളിലായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. മറ്റു നാലുപേര്‍ സര്‍ക്കാര്‍ നോമിനികളും.
സര്‍ക്കാര്‍ നോമിനികളുടെ നാമനിര്‍ദേശമാണ് കേന്ദ്ര വഖഫ് നിയമത്തിലെ 20ാം വകുപ്പ് പ്രകാരം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയത്. പകരം മറ്റു നാലു പേരെ വൈകാതെ നാമനിര്‍ദേശം ചെയ്യും. ഇതോടെ വഖഫ് ബോര്‍ഡില്‍ കോണ്‍ഗ്രസ് അനുകൂല അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയര്മാൻ പദവി ലഭിക്കുകയും ചെയ്യും. 2021 നവംബര്‍ 17ന് വഖഫ് ബോര്‍ഡ് ചെയര്മാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ഷാഫി സഅദി കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് പരാജയപ്പെടുത്തിയിരുന്നത്.
ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു. കഴിഞ്ഞദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ചെയര്മാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായാണ് സമീപിച്ചതെന്നാണ് വിവരം. വഖഫ് ബോര്‍ഡിലെ നാമനിര്‍ദേശങ്ങള്‍ക്ക് പുറമെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ വിവിധ കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍, സര്‍ക്കാറിതര, മറ്റ് എല്ലാ പ്രസിഡന്റുമാര്‍, ഡയറക്ടര്‍മാര്‍, അംഗങ്ങള്‍ എന്നിവരുടെ ശിപാര്‍ശകളും നിയമനങ്ങളും സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.