കോട്ടയം: പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന ശേഷം ഭർത്താവ് കാറിൽ ഉപേക്ഷിച്ച് പോയ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരിച്ചു. വയനാട് സ്വദേശിനിയായ ലൈലാമണിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ മാസമാണ് അടിമാലി പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ലൈലാമണിയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മാത്യു ആണ് തന്നെ ഉപേക്ഷിച്ചതെന്ന് ലൈലാമണി പോലീസിനോട് പറഞ്ഞിരുന്നു. ലൈലാമണിയുടെ മകൻ കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്നുണ്ടായിരുന്നു.ഇരട്ടയാറിലുള്ള മകന്റെ അടുത്തേക്ക് പോകുന്ന വഴിക്കാണ് ലൈലാമണിയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞത്. ലൈലാമണിയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മകൻ എത്തി അമ്മയുടെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ലൈലാമണിയെ വഴിയിൽ ഉപേക്ഷിച്ചു പോയതിന് ഭർത്താവ് മാത്യുവിന്റെ പേരിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മാത്യുവിനെ പോലീസ് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ലൈലാമണിയുടെ രണ്ടാം ഭർത്താവാണ് മാത്യു. മുൻപും ഇതേ രീതിയിൽ ലൈലാമണിയെ മാത്യു ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് വെച്ചായിരുന്നു ഇത്. കൂടാതെ, ലൈലാമണിയുടെ ചികിത്സക്കായി മാത്യു പലരിൽ നിന്നും പണം പിരിച്ചെടുക്കുകയും ചെയ്തിരുന്നു.