നിസ്കാര ഹാളില്‍ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; ഫോണ്‍ വിളിച്ചപ്പോള്‍ അവള് നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി: അസ്മിയയുടെ മാതാവ്
തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠനശാലയില്‍ ബീമാപള്ളി സ്വദേശിയായ അസ്മിയ മോള് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതില്‍ അന്വേഷണം നടക്കുകയാണ്.
കുട്ടിയുടെ മരണത്തിന് കാരണമായ മതപഠനശാലയ്ക്കെതിരെയും അദ്ധ്യാപകര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. മദ്രസയിലെ ഉസ്താദിനെതിരെയും സ്ഥാപനത്തിലെ മറ്റ് അദ്ധ്യാപകര്‍ക്കെതിരെയും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അസ്മിയ മോളുടെ മാതാവ് റഹ്മത്ത് ബീവി. ഉസ്താദ് കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും സ്ഥാപനത്തിലെ അദ്ധ്യാപിക മകളെ നിരന്തരം ശപിച്ചിരുന്നെന്നും റഹ്മത്ത് ബീവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എപ്പോഴും ഒരു ടീച്ചര്‍ നീ നന്നാവൂലെടി എന്ന് പറഞ്ഞ് ശപിക്കുന്നുണ്ടെന്ന് മോള് എന്റെയടുത്ത് പറഞ്ഞിരുന്നു. ഇത് ഉസ്താദിന്റെയടുത്ത് ഉമ്മ പറയണമെന്നും ആവശ്യപ്പെട്ടു. ഉസ്താദിന്റെയടുത്ത് പറഞ്ഞപ്പോള്‍, നീ എന്തിനാ നിന്റെ ഉമ്മായുടെ അടുത്ത് പറയാന്‍ പോയത്, ഉമ്മയാണോ നിന്നെ പരിഗണിക്കുന്നത് എന്നൊക്കെ മോളോട് ചോദിച്ചു. വെള്ളിയാഴ്ച അവള് എന്നെ വിളിച്ചില്ല. ഞാന്‍ ഉസ്താദിനെ വിളിച്ചപ്പോള്‍ അവള് നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി. ശനിയാഴ്ച അവള് വിളിച്ചിട്ട് ഭയങ്കര കരച്ചില്. ഉമ്മാ നാളെ വന്ന് എന്നെ കൊണ്ടുപോ, എന്നെ ആരുടെയടുത്തും സംസാരിക്കാന്‍ അനുവദിക്കുന്നില്ല, ഒറ്റയ്ക്ക് മുറിയിലാക്കി എന്നൊക്കെ പറഞ്ഞു’.
‘നിസ്കാര ഹാളില്‍ ചെന്നാല്‍ അവള്‍ക്ക് ഭയങ്കര സംസാരമാണെന്നും കണക്കിന് കൊടുത്തിട്ടുണ്ടെന്നും ഉസ്താദ് എന്നോട് പറഞ്ഞു. മാത്രമല്ല നിങ്ങള്‍ തളര്‍ന്നുവീഴരുതെന്നും, അവള്‍ക്ക് സുഖമില്ലെന്നും ഓട്ടോയുണ്ടെങ്കില്‍ വിളിച്ചിട്ട് വാ എന്നും അവന് എന്നോട് പറഞ്ഞു. ഞങ്ങള്‍ക്ക് ആശുപത്രി അറിയാമോ, അറിയാവുന്നൊരുത്തന്‍ വണ്ടിയില്‍ കയറേണ്ടേ, കയറിയില്ല. ചോദിച്ച് ചോദിച്ച് പൊന്നുമോളെയുമെടുത്ത് ഞങ്ങള്‍ പോയി. ഞാന്‍ വിചാരിച്ചത് അവള് ബോധം കെട്ട് കിടക്കുകയാണെന്നാണ്. പിന്നീടാണ് അറിയുന്നത് ആത്മഹത്യയാണെന്ന്. എന്റെ പൊന്നുമോള് ആത്മഹത്യ ചെയ്യാന്‍ എന്താ കാരണം? അവള് അത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് റൂമില്‍ കൊണ്ടുപോയി ആക്കിയതെന്തിനാണ്. എനിക്കെന്റെ മോളെ താ’- റഹ്മത്ത് ബീവി പറഞ്ഞു.