ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ നിരന്തരം സമ്മർദ്ദം, ദേവികയെ ലോഡ്ജിൽ വിളിച്ചു വരുത്തിയതാണെന്ന് ആൺസുഹൃത്ത്
കാസര്‍കോട്: കാഞ്ഞങ്ങാട് 34-കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ കൊല ചെയ്യപ്പെട്ട ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സതീഷ് മൊഴി നൽകിയത്. യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ വ്യക്തമാക്കി.
കൊല്ലപ്പെട്ട ബ്യൂട്ടീഷ്യൻ കൂടിയായ ദേവികയുമായി ബോവിക്കാനം സ്വദേശിയായ സതീഷ് പ്രണയത്തിലായിരുന്നു. പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്, ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിർബന്ധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നത്. ഹോട്ടലിലെ 306-ാം മുറിയിലേയ്ക്ക് ദേവികയെ വിളിച്ചുവരുത്തിയ ശേഷം കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. കാഞ്ഞങ്ങാട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തിവരികയാണ് പ്രതിയായ സതീഷ്. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായത്.