കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഷബ്ന കടത്തിയത് 1.17 കോടിയുടെ സ്വർണം; യുവതി പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 1.17 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നെത്തിയ ഇവർ വസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.
ഇന്നലെ വൈകിട്ടോടെയാണ് ഷബ്ന കരിപ്പൂരിൽ വിമാനമിറങ്ങിയത്. വസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്. 1884 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവർ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പൊലീസ് പരിശോധനയിൽ പിടിയിലാവുകയായിരുന്നു
സ്വർണക്കടത്തിനെ കുറിച്ച് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്നയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ പക്കൽ സ്വർണം ഉള്ളതായി ഇവർ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീരപരിശോധന നടത്തുകയും ചെയ്തെങ്കിലും ആദ്യം ഇവരിൽ നിന്ന് സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോർ പോക്കറ്റിൽ നിന്ന് സ്വർണ മിശ്രിതം ലഭിച്ചത്.
വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷബ്ന, പുറത്ത് പൊലീസ് ഉണ്ടെന്ന് മനസിലാക്കി കൈവശമുണ്ടായിരുന്ന സ്വർണം ഹാൻഡ് ബാഗിലേയ്ക്ക് മാറ്രുകയും പിന്നീട് കാറിന്റെ ഡോർ പോക്കറ്റിൽ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടർന്നാണ് ഇവർ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ഇത് മനസിലാക്കിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.