ജനീവ: കുരങ്ങുപനി കേസുകൾ വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. 92 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 35000 ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച 7500 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകളിൽ 20 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ലോകത്താകമാനം കുരങ്ങുപനി ബാധിച്ച് ഇതുവരെ 12 പേർ മരിച്ചതായി ഗെബ്രിയേസസ് പറഞ്ഞു. കുരങ്ങുപനിയുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ വാക്സിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പല രാജ്യങ്ങളിലും, കുരങ്ങുപനി ബാധിച്ച കമ്മ്യൂണിറ്റികളിൽ നിന്ന് വാക്സിനുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ലോകമെമ്പാടും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, കുരങ്ങുപനിക്കുള്ള അംഗീകൃത വാക്സിന് ഉള്ള ഒരേയൊരു കമ്പനിയായ ബവേറിയന്‍ നോര്‍ഡികിന് പോലും ആവശ്യത്തിന് വാക്സിന് നല്കാന് സാധിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗെബ്രിയേസസിന്റെ പരാമര്‍ശം. ത്വരിതഗതിയിലുള്ള ആവശ്യം നിറവേറ്റുന്നതിനായി, ഉല്‍പ്പാദനത്തില്‍ ചിലത് ഔട്ട്സോഴ്സ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഡാനിഷ് കമ്പനി ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.