മാനന്തവാടി: വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ കരിമാനിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ ദയാവധം പൂർത്തിയായി. ഫാമിലെ 350 പന്നികളെയും കൊന്ന് കുഴിച്ചുമൂടി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പന്നികളെ കൊല്ലുന്ന പ്രക്രിയ ആരംഭിച്ചത്. ഇന്നലെ പുലർച്ചെ അവസാനിച്ച ആദ്യ ഘട്ടത്തിൽ 190 പന്നികളെയാണ് കൊന്നത്. രണ്ടാം ഘട്ടം ഉച്ചയോടെ ആരംഭിച്ചു. രാത്രിയായപ്പോഴേക്കും സംഘം എല്ലാ പന്നികളെയും കൊന്ന് കുഴിച്ചുമൂടി. ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് മയക്കി ഞരമ്പുകൾ മുറിച്ച് രക്തം വാർത്തൊഴുക്കി കൊല്ലുന്ന ‘ഹ്യൂമേൻ കില്ലിംഗ്’ സമ്പ്രദായമാണ് പന്നികളെ കൊല്ലാൻ സ്വീകരിച്ചത്.