മലപ്പുറം: അങ്കണവാടി, പ്രീ-സ്കൂൾ കുട്ടികൾക്കുള്ള പാൽ, മുട്ട എന്നിവയുടെ വിതരണം വീണ്ടും ആരംഭിക്കുന്നു. 2022-23 ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ച തുക വനിതാ ശിശുവികസന വകുപ്പ് ജില്ലാ വനിതാ ശിശുക്ഷേമ ഓഫിസർമാർക്ക് കൈമാറി. പാലും മുട്ടയും ആഴ്ചയിൽ രണ്ട് ദിവസം നൽകും. ഫണ്ടിന്റെ അഭാവം മൂലം മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കുകയാണ്.
മിൽമ പാൽ നൽകും. ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ കുടുംബശ്രീയിൽ നിന്നും ക്ഷീരകർഷക സംഘങ്ങളിൽ നിന്നും പാൽ വാങ്ങണം. മൂന്ന് വയസിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് 125 മില്ലി പാലും ഒരു മുട്ടയും 10 മാസത്തേക്ക് നൽകും. ആദ്യ അഞ്ച് മാസത്തേക്ക് പാൽ വിതരണത്തിന് 1.90 കോടി രൂപയും മുട്ട വിതരണത്തിന് 1.83 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇവ ചിലവഴിച്ചതിന്റെ കണക്കുകൾ ഡിസംബർ 15നകം സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനെ അറിയിക്കാനാണ് നിർദേശം.