കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി. ആന്റണി കരിയിലിന് സ്ഥാനമൊഴിയാൻ വത്തിക്കാൻ നോട്ടീസ് നൽകി. ബിഷപ്പിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് നോട്ടീസ് നൽകിയത്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആലഞ്ചേരി വിരുദ്ധ വിഭാഗത്തിലെ വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരെ നടപടി. ബിഷപ്പ് രാജിവച്ച് ഒഴിയണം എന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതേതുടർന്ന് വത്തിക്കാൻ നേരിട്ട് ഇടപെടുകയും സ്ഥാനമൊഴിയാൻ നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള സ്ഥലങ്ങളിൽ താമസിക്കരുതെന്ന് നോട്ടീസിൽ നിർദ്ദേശമുണ്ടെന്നാണ് വിവരം. എന്നാൽ ഈ നിർദ്ദേശങ്ങൾ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് വലിയ ചോദ്യം.