ന്യൂയോര്‍ക്ക്: യൂറോപ്പിന് പിന്നാലെ അമേരിക്കയിലും കാട്ടുതീ പടരുന്നു. കാലിഫോർണിയയിലെ യോസെമൈറ്റ് ദേശീയോദ്യാനത്തിൽ കാട്ടുതീ നിയന്ത്രണാതീതമാവുകയും കനത്ത നാശം സംഭവിക്കുകയും ചെയ്തു. ഇതോടെ മരിപോസ കൗണ്ടിയില്‍ ഗവര്‍ണര്‍ ഗാവിന് ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 10 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 6,000 ലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ സെക്വയ മരങ്ങളും ഇവിടെ ഭീഷണിയിലാണ്.
വെള്ളിയാഴ്ചയാണ് ഓക്ക് മരങ്ങൾക്ക് തീപിടിച്ചത്. ശനിയാഴ്ച കാട്ടുതീ അതിവേഗം പടരുകയായിരുന്നു. ആദ്യം 60 ഏക്കറോളം വ്യാപിച്ച തീ 24 മണിക്കൂറിനുള്ളിൽ 6555 ഏക്കറിലേക്ക് വ്യാപിച്ചു. നാല് ഹെലികോപ്റ്ററുകളും 400 അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിൽ താപനില ഉയർന്നത് ആരോഗ്യ പ്രവർത്തകരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ, യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ കാട്ടുതീ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.